കാലിഫോർണിയ: ദക്ഷിണ കാലിഫോർണിയയിലെ ഒന്റാറിയോയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഭീകര ട്രക്ക് അപകടക്കേസിൽ ഇന്ത്യൻ വംശജനായ ഡ്രൈവർക്ക് തടവുശിക്ഷ. 21കാരനായ ജഷൻപ്രീത് സിംഗിനെയാണ് കോടതി നാല് വർഷവും എട്ട് മാസവും തടവുശിക്ഷയ്ക്ക് വിധിച്ചത്.
2025 ഒക്ടോബറിലാണ് കാലിഫോർണിയയിലെ ഇന്റർസ്റ്റേറ്റ് 10 ഫ്രീവേയിൽ സിംഗ് ഓടിച്ച സെമി-ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. ഏഴ് വാഹനങ്ങൾ ഉൾപ്പെട്ട ഈ ദരുണമായ അപകടത്തിൽ പ്രായമായ ദമ്പതികളുൾപ്പെടെ മൂന്ന് പേർ മരണപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആദ്യഘട്ടത്തിൽ കുറ്റം നിഷേധിച്ചിരുന്ന ജഷൻപ്രീത് സിംഗ് പിന്നീട് ഗുരുതര അശ്രദ്ധയോടെയുള്ള വാഹനാപകടത്തിലൂടെ മരണം വരുത്തിയ മൂന്ന് ഫെലണി കുറ്റങ്ങൾ കോടതിയിൽ സമ്മതിക്കുകയായിരുന്നു. പരമാവധി 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസിലാണ് ഇപ്പോൾ കോടതി നാല് വർഷവും എട്ട് മാസവും തടവ് വിധിച്ചിരിക്കുന്നത്.
അപകടസമയത്ത് ഫ്രീവേയിൽ പടിഞ്ഞാറോട്ടുള്ള ഗതാഗതം മന്ദഗതിയിലായിരുന്നെങ്കിലും, സിംഗിന്റെ ട്രക്ക് വേഗം കുറയ്ക്കുകയോ ബ്രേക്ക് ഇടുകയോ ചെയ്തില്ലെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. തുടർന്ന് വേഗത്തിലെത്തിയ ട്രക്ക് നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറി തീപിടിക്കുകയും റോഡരികിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.